Loading ...

Home charity

കോവിഡ്-19 നെ പ്രതിരോധിക്കാന്‍ വിശ്രമമില്ലാതെ ആംബുലന്‍സ് ഡ്രൈവര്‍ മാരും

കൊച്ചി: ചിലപ്പോള്‍ നട്ടപ്പാതിരയായിരിക്കും. മറ്റു ചിലപ്പോള്‍ നട്ടുച്ച. ഉറക്കവും ക്ഷീണവും പ്രശ്‌നമല്ല. വാഹനത്തിനുള്ളില്‍ രോഗിയായിരിക്കാം. രോഗമില്ലാത്ത യാത്രക്കാരുമാകാം. ഇവരെ ആരുമായും
സമ്പര്‍ക്കം പുലര്‍ത്താതെ , എങ്ങും തൊടാതെ സുരക്ഷിതമായി എത്തിക്കണം. അതു മാത്രമാണ് ലക്ഷ്യം. നാടിനും നാട്ടുകാര്‍ക്കും ഒന്നും വരാതിരിക്കാന്‍ തലങ്ങും വിലങ്ങും പായുകയാണ് ആംബുലന്‍സുകള്‍. കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ജോലിയാണ് ആംബുലന്‍സ് ഡ്രൈവര്‍ മാര്‍ നിര്‍വഹിക്കുന്നത്.55 ആംബുലന്‍സുകളാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളത്ത് വിശ്രമമില്ലാതെ സര്‍വീസ് നടത്തുന്നത്. ആദ്യം അഞ്ച് ആംബുലന്‍സാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് വിമാനത്തില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച്‌ ആംബുലന്‍സിന്റെ എണ്ണവും കൂട്ടുകയായിരുന്നു. ദിവസവും വൈകിട്ട് ആറു മുതല്‍ പിറ്റേ ദിവസം രാവിലെ 10.30 വരെയാണ് രാജ്യാന്തര ഫ്‌ളൈറ്റുകള്‍ നെടുമ്പാശേരിയി വിമാനത്താവളത്തിലെത്തുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ മാരുടെ ജോലി നടക്കുന്ന സമയവും ഇതുതന്നെ. ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യുന്ന നിമിഷം ടെര്‍മിനല്‍ മാനേജരുടെ സന്ദേശമെത്തും. നോഡല്‍ ഓഫീസര്‍ ശ്രീനിവാസന് സന്ദേശം കൈമാറിയാല്‍ ആംബുലന്‍സും ഡ്രൈവര്‍മാരും റെഡിയായി നില്‍ക്കണം. പിന്നീട് സുരക്ഷാ ഭടന്മാരുടെ അനുമതിയോടെ വിമാനത്താവളത്തിനകത്തേക്ക്. ഒരു പ്രാവശ്യം പത്തു വണ്ടികള്‍ മാത്രമാണ് അകത്തേക്കു വിടുക. അവര്‍ യാത്രക്കാരെയും കൊണ്ട് പുറത്തിറങ്ങിയാല്‍ മാത്രമാണ് അടുത്ത ടീം കയറുക. അകത്ത് ആരോഗ്യ വകുപ്പിന് വിവരങ്ങള്‍ കൈമാറിയതിനു ശേഷം യാത്രക്കാര്‍ റെഡിയായി നില്‍പ്പുണ്ടാകും. ഇവര്‍ ഏത് രാജ്യത്തു നിന്നാണോ എത്തിയത് അത് തിരിച്ചായിരിക്കും നിര്‍ത്തുക. കോവിഡ് സ്ഥിരീകരിച്ചിട്ടുള്ള ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കിയാണ് വണ്ടിയില്‍ കയറ്റുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയവരെ ഇവരുമായി സമ്പാര്‍ക്കം പുലര്‍ത്താതെയാണ് യാത്ര. ഒരു വണ്ടിയില്‍ അഞ്ചോ ആറോ പേരെ മാത്രമാണ് കയറ്റുന്നത്. ഇവര്‍ വന്ന രാജ്യം, താമസിക്കുന്ന ജില്ല, വന്ന എയര്‍ലൈന്‍സ് എന്നിവ കുറിച്ചെടുത്തതിനു ശേഷമായിരിക്കും യാത്ര. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന പനി, ശ്വാസം മുട്ട് തുടങ്ങിയ രോഗലക്ഷണമുള്ളവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കായിരിക്കും കൊണ്ടു പോകുക. രോഗലക്ഷണമൊന്നും ഇല്ലാ ത്തവരെ ആലുവ ജില്ലാ ആശുപത്രിയിലും എത്തിക്കും. ആശുപത്രിയില്‍ നിന്നും വീടുകളില്‍ നിരീക്ഷണത്തിനായി വിടുന്നവരെ ആരുമായും സമ്പാര്‍ക്കം പുലര്‍ത്താതെ വീടുകളില്‍ എത്തിക്കുക എന്നതാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ രണ്ടാം ഘട്ട ജോലി. ഓരോ ജില്ലക്കാരെയും ഓരോ വണ്ടിയിലായിരിക്കും കൊണ്ടു പോകുക. കേരളത്തിന് പുറത്തുള്ളവരെയും സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. സേല ത്തേക്കും മംഗലാപുരത്തേക്കും രണ്ട് വട്ടമാണ് ആംബുലന്‍സുകള്‍ ഓടിച്ചത്.





Related News