Loading ...

Home Business

ലോക്ഡൗണ്‍ കാലത്തെ റബറിന്റെ ഉല്‍പാദന നഷ്ടം 35000 ടണ്‍; കര്‍ഷകര്‍ക്ക് ഇതുവരെയുണ്ടായ നഷ്ടം 300 കോടി

കൊച്ചി: ലോക്ഡൗണ്‍ മൂലം റബറിന്റെ ഉല്‍പാദന നഷ്ടം ഇതുവരെ 35000 ടണ്‍. ഇപ്പോഴത്തെ ശരാശരി വില അനുസരിച്ച്‌ 300 കോടിയുടെ ഉല്‍പന്നമാണിത്. മറ്റു തോട്ടവിളകള്‍ക്കെല്ലാം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കിയെങ്കിലും റബറിനു മാത്രം ലോക്ഡൗണ്‍ തുടരുന്നത് കേരളത്തിലെ 9.5 ലക്ഷം റബര്‍ കര്‍ഷകരെ ദുരിതത്തിലാഴ്ത്തുകയാണ്. വേനല്‍ മഴ ലഭിച്ചു തുടങ്ങിയതിനാല്‍, റബര്‍ വെട്ടല്‍ ആരംഭിക്കാന്‍ പറ്റിയ സമയമാണിത്. മാത്രമല്ല റെയിന്‍ ഗാര്‍‍ഡ് മരങ്ങളില്‍ വച്ചുപിടിപ്പിക്കേണ്ടതും ഇപ്പോഴാണ്. റെയിന്‍ ഗാര്‍ഡ് വയ്ക്കാതിരുന്നാല്‍ പൂപ്പല്‍ ബാധമൂലം അടുത്ത വര്‍ഷത്തെ വിളവും നഷ്ടമാവും.തേയില, കാപ്പി തുടങ്ങിയ ഭക്ഷ്യവിള തോട്ടങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നു. ജീവനക്കാര്‍ തമ്മിലുള്ള അകലം സംബന്ധിച്ച വ്യവസ്ഥകളും നിഷ്കര്‍ഷിച്ചു. റബര്‍ വെട്ട് ജോലിയില്‍ സ്വാഭാവികമായി ജീവനക്കാര്‍ തമ്മില്‍ അകലം ഉണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തോട്ടങ്ങളില്‍ ഒരാള്‍ റബര്‍ വെട്ടുന്നത് ഒരു ഹെക്ടറിലെ (രണ്ടര ഏക്കര്‍) മരങ്ങളാണ്; 400 മരങ്ങള്‍ക്ക് ഒരാള്‍. റെയിന്‍ ഗാര്‍ഡ് ജോലികള്‍ക്കാവട്ടെ ഹെക്ടറില്‍ നാലു ജോലിക്കാ‍ര്‍ മതി. റബര്‍ പാല് അളക്കുന്നതും കൂട്ടം ചേര്‍ന്നല്ല. കോവിഡ് 19 പ്രതിരോധത്തിന് കയ്യുറകളും മെഡിക്കല്‍ കതീറ്ററുകളും നിര്‍മിക്കാന്‍ സ്വാഭാവിക റബര്‍ ആവശ്യമാണ്. ഉല്‍പാദനം തുടരുന്നില്ലെങ്കില്‍ റബര്‍ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയുണ്ടാകും. ഒരു വര്‍ഷത്തെ ആകെ ഉല്‍പാദനത്തിന്റെ 8% വരെയാണു സാധാരണ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുക. കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പെടെ മറ്റു റബര്‍ ഉല്‍പാദക സംസ്ഥാനങ്ങളിലെല്ലാം തന്നെ തോട്ടങ്ങളില്‍ റബര്‍ വെട്ട് പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.കേരളത്തിലും എത്രയും വേഗം അനുമതി നല്‍കണമെന്ന് അസോസിയേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് കേരള (എപികെ) ആവശ്യപ്പെട്ടു.

Related News