Loading ...

Home sports

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം, നിര്‍ണായക പ്രഖ്യാപനവുമായി ഗാംഗുലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റി മറിയ്ക്കുന്ന പ്രഖ്യാപനവുമായി ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി രംഗത്ത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കരാര്‍ സമ്ബ്രദായം നടപ്പിലാക്കുമെന്നാണ് ഗാംഗുലിയുടെ പ്രഖ്യാപനം. രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണിത്. ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്ന കളിക്കാരുടെ പ്രതിഫലം ആനുപാതികമായി വര്‍ദ്ധിപ്പിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. ഇതിലൂടെ ഫസ്റ്റ് ക്ലാസ് കളിക്കാരില്‍ സുരക്ഷിതത്വബോധമുണ്ടാകുമെന്നും ഗാംഗുലി വിലയിരുത്തുന്നു. ഇന്ത്യയിലെ പോലെ വലിയൊരു രാജ്യത്തെ ആയിരക്കണക്കിന് കളിക്കാരെ കരാര്‍ സമ്ബ്രദായത്തിലും ഗ്രേഡിംഗിലും കൊണ്ടു വരുക എന്നത് ബിസിസിഐയെ സംബന്ധിച്ച്‌ വലിയ വെല്ലുവിളിയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്ക് കരാര്‍ സമ്ബ്രദായം നടപ്പിലാക്കുന്നതിനായി പുതിയ ഫിനാന്‍സ് കമ്മിറ്റിയോട് നടപടികള്‍ തുടങ്ങാന്‍ ആവശ്യപ്പെടുമെന്നും ഗാംഗുലി പറഞ്ഞു. ദീപാവലി അവധി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന ഒരു കളിക്കാരന് കളിക്കുന്ന മത്സരങ്ങളുടെ എണ്ണം അനുസരിച്ച്‌ 25-മുതല്‍ 30 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്ക് മാച്ച്‌ ഫീ ആയി 35000 രൂപ(ദിവസം), ദിവസ അലവന്‍സും ലഭിക്കും. ഇതിന് പുറമെ ബിസിസിഐക്ക് സംപ്രേഷണാവകാശം വഴി ലഭിക്കുന്ന തുകയുടെ 13 ശതമാനവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്ക് വീതിച്ചു നല്‍കും. ഇതാണ് ഗാംഗുലി ഇനി പരിഷ്‌കരിക്കാന്‍ പോകുന്നത്.

Related News