Loading ...

Home Australia/NZ

തീ അടങ്ങുന്നില്ല; ആശങ്കയുടെ പുക മൂടി ഓസ്ട്രേലിയ

ഏറ്റവും മോശം കാട്ടുതീ (ബുഷ് ഫയര്‍) സീസണിലൂടെയാണ് ആസ്‌ത്രേലിയ കടന്നു പോകുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും തീപിടുത്തം തുടരുന്നതിനാല്‍ ഈ അവസ്ഥയെ അണുബോംബ് വീഴ്ചയ്ക്ക് സമാനമായാണ് പലരും അവതരിപ്പിക്കുന്നത്. സിഡ്നി, മെല്‍‌ബണ്‍, കാന്‍‌ബെറ,അഡലൈഡ് എന്നിവയുള്‍‌പ്പെടെ ജനസംഖ്യ കൂടുതലുള്ള നഗരങ്ങളിലേക്ക് അപകടകരമായ പുക വ്യാപിച്ചു കഴിഞ്ഞു . ഈ സീസണില്‍ ഇതുവരെ 25 പേര്‍ ബുഷ്‌ഫയറില്‍ കൊല്ലപ്പെട്ടു. എന്‍‌എസ്‌ഡബ്ല്യുവിലെ മൂന്ന് സന്നദ്ധ അഗ്നിശമന സേനാംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആറ് പേരെയെങ്കിലും കാണാതായിട്ടുണ്ട്. ബുഷ് ഫയര്‍ ആരംഭിച്ചതിന് ശേഷം ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തു മാത്രം 50 കോടി മൃഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് സിഡ്നി സര്‍വകലാശാലയിലെ ഓസ്‌ട്രേലിയന്‍ ജൈവവൈവിധ്യത്തെക്കുറിച്ചു പഠിക്കുന്ന വിദഗ്ദ്ധര്‍ കണക്കാക്കുന്നു. ഏഴ് ദശലക്ഷം ഹെക്ടര്‍ ഭൂമി തീപിടുത്തത്തില്‍ കത്തിനശിച്ചു. ആ പ്രദേശമാകെ എടുത്താല്‍ 2019ലെ ആമസോണ്‍ തീ പടര്‍ന്ന പ്രദേശത്തിന്റെ ആറിരട്ടി വരുമെന്ന്ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. രാജ്യത്തൊട്ടാകെ 2000 ലധികം വീടുകള്‍ കത്തി നശിച്ചിട്ടുണ്ട്.ബുഷ്‌ഫയറില്‍ നിന്നുള്ള പുക ന്യൂസിലന്റിലെ സൗത്ത് ഐലന്റിലേക്കും സൗത്ത് അമേരിക്കന്‍ തീരങ്ങളിലേക്കും വരെ വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിക്ടോറിയ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ദുരന്താവസ്ഥ പ്രഖ്യാപിച്ചതും ഈ സീസണില്‍ ആണ് .തീപിടുത്തത്തില്‍ കൊല്ലപ്പെട്ട ഒരു ലക്ഷം കന്നുകാലികളെ സംസ്‌കരിക്കാന്‍ ആര്‍മി റിസര്‍വേഷന്‍ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലുമുള്ള പുതുവത്സരാഘോഷത്തിന് ശേഷം നടന്ന കൂട്ട കുടിയൊഴിപ്പിക്കല്‍ ഓസ്‌ട്രേലിയയിലെ എക്കാലത്തെയും വലിയ അടിയന്തര നടപടിലൊന്നാണ്. പലയിടങ്ങളിലും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, സര്‍വ്വകലാശാലകള്‍, മ്യൂസിയങ്ങള്‍ എന്നിവ അടയ്ക്കുകയും ചെയ്തു .കണക്കുകള്‍ പ്രകാരം രാജ്യത്തുണ്ടാവുന്ന തീപിടുത്തങ്ങളില്‍ ഭൂരിഭാഗവും മനുഷ്യ നിര്‍മ്മിതം ആണെന്നതാണ് ഇതിലെ ദുഖകരമായ വസ്തുത. തമാശക്ക് ചെയ്തു കൂട്ടുന്നത് മുതല്‍ മയക്കുമരുന്ന് ഉപയോഗം വരെ ഇതിന്റെ പുറകില്‍ ഉണ്ട്.ഓസ്ട്രേലിയയിലെപ്രധാന വ്യവസായം ഖനനം ആണ് . അദാനിയെപ്പോലെ ഉള്ള കോര്‍പറേറ്റുകളുടെ നേതൃത്വത്തില്‍ ഉള്ള കല്‍ക്കരി ഖനനത്തെ ഇവിടുത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം കാലാവസ്ഥ വ്യതിയാനം ആണ്. വളരെയധികം വരള്‍ച്ചയുള്ള ഭൂഖണ്ഡം ആണ് ഓസ്ട്രേലിയ.ഓസ്ട്രേലിയ ഇതുവരെ നേരിട്ടതില്‍ ഏറ്റവും മോശം കാട്ടുതീ 2009 ലേതാണ്. 'ബ്ലാക്ക് സാറ്റര്‍ഡേ' എന്ന പേരില്‍ അറിയപ്പെടുന്ന ആ തീപിടുത്തത്തില്‍ വിക്ടോറിയ സംസ്ഥാനത്തു മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 173 പേര്‍ക്കാണ് .സൗത്ത് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ദ്വീപായ കങ്കാരു ദ്വീപില്‍ തീ പടരുകയാണ്. മൊത്തം ദ്വീപിന്റെ പകുതിയോളം കത്തി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വംശനാശം നേരിടുന്ന ക്വാല (Koala) മാത്രം 25000 ല്‍ അധികം അവിടെ കൊല്ലപ്പെട്ടു എന്നാണ് കണക്ക് .
                       കാര്‍ഷികവിളകളുടെ നാശമാണ് മറ്റൊരു പ്രധാന പ്രശ്നം .പച്ചക്കറികള്‍ക്ക് കുത്തനെ വിലകൂടുകയാണ് ഇവിടെ .അതുകൂടാതെ തേനീച്ചകളുടെയും ശലഭങ്ങളുടെയും നാശം കാര്‍ഷികമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടും .പാല്‍ ക്ഷാമം ആണ് മറ്റൊരു പ്രതിസന്ധി .സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രദമാണ് എന്നതാണ് ഇപ്പോഴുള്ള പ്രതീക്ഷ. അടുത്ത ദിവസങ്ങളില്‍ താപനില കുറയുന്നതും സഹായകമാകും എന്ന് പ്രത്യാശിക്കാം



Related News