Loading ...

Home Australia/NZ

കൊറോണ വൈറസ് 'മഹാമാരി'യായി പ്രഖ്യാപിച്ചേക്കും; പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ പ്രസിദ്ധീകരിച്ചു

കൊറോണ വൈറസ് ബാധ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, അടിയന്തര സാഹചര്യത്തില്‍ സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഓസ്‌ട്രേലിയ പ്രസിദ്ധീകരിച്ചു. ചൈനയില്‍ നിന്ന് തുടങ്ങിയ കോവിഡ്-19 എന്ന കൊറോണ വൈറസ് 30 രാജ്യങ്ങളിലായി 80,000ലേറെ പേരിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇതോടെയാണ് ലോകാരോഗ്യ സംഘടന ഇതിനെ ആഗോള മഹാമാരിയായി (Pandemic) പ്രഖ്യാപിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. മഹാമാരിയാകാന്‍ ശേഷിയുള്ളതാണ് കൊറോണ വൈറസെന്നും അതിനാല്‍ എല്ലാ രാജ്യങ്ങളും മുന്‍കരുതലെടുക്കണമെന്നും WHO മുന്നറിയിപ്പ് നല്‍കിയിരുന്നു. à´ˆ പശ്ചാത്തലത്തിലാണ്, അടിയന്തര സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളുടെ രൂപരേഖ ഓസ്‌ട്രേലിയ പുറത്തുവിട്ടത്. 'ദി കോവിഡ്-19 പ്ലാൻ ' എന്ന പേരിലാണ് à´ˆ രൂപരേഖ (ബ്ലൂ പ്രിന്റ്) ഫെഡറല്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

രാജ്യത്ത് വലിയ രീതിയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചാല്‍ എങ്ങനെ നേരിടണം എന്നു വിശദീകരിക്കുന്നതാണ് ഈ രൂപരേഖ. 'ഓസ്‌ട്രേലിയയ്ക്ക് കനത്ത ഭീഷണിയുയര്‍ത്തുകയാണ് നോവല്‍ കൊറോണവൈറസ് ബാധ' എന്ന് രൂപരേഖ പറയുന്നു. 'ഉയര്‍ന്ന തോതില്‍ രോഗബാധയും മരണനിരക്കുമുണ്ടാകാനും, സാമൂഹികമായും സാമ്പത്തികമായും രാജ്യത്തെ തകര്‍ക്കാനും ശേഷിയുള്ളതാണ് ഈ വൈറസ് ബാധ.' എന്നും രൂപരേഖ ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയില്‍ ഇതുവരെ 23 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ 15 പേരും സുഖം പ്രാപിച്ചു. എന്നാല്‍ സ്ഥിതി മോശമായാല്‍ എന്തു ചെയ്യണം എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. വൈറസ് ബാധയുടെ ആഘാതത്തെ മൂന്നു തലങ്ങളിലായി വേര്‍തിരിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 2009ലെ പന്നിപ്പനി ബാധ പോലുള്ള 'ലോ ഇംപാക്ട്' അഥവാ കുറഞ്ഞ തോതിലെ രോഗബാധയാണെങ്കില്‍ നിലവിലുള്ള നിയമങ്ങളും ആരോഗ്യസംവിധാനവും കൊണ്ട് അത് നേരിടാന്‍ കഴിയും. മോഡറേറ്റ്, അഥവാ ഇടത്തരം ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ രോഗം പടര്‍ന്നാല്‍ ആശുപത്രികള്‍ അതീവ സമ്മര്‍ദ്ദത്തിലാകും എന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. ജീവനക്കാര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നതു പോലുള്ള ബദല്‍ മാര്‍ഗ്ഗങ്ങളും ഈ സാഹചര്യത്തില്‍ വേണ്ടിവരും. കൂടുതല്‍ ക്ലിനിക്കുകളും മറ്റു പരിശോധനാ കേന്ദ്രങ്ങളും സ്ഥാപിക്കേണ്ടിയും വരും. 1918ലെ സ്പാനിഷ് ഫ്‌ളൂ പോലെ 'ഹൈ' അഥവാ ഉയര്‍ന്ന തോതില്‍ വൈറസ് പടര്‍ന്നാല്‍ രാജ്യത്തിന് കനത്ത വെല്ലുവിളിയാകും എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ പുതിയ നിയമനിര്‍മ്മാണം ഉള്‍പ്പെടെ വേണ്ടിവന്നേക്കാം എന്നാണ് കോവിഡ്-19 ബ്ലൂ പ്രിന്റ് പറയുന്നത്. സ്‌കൂളുകളും ജോലിസ്ഥലങ്ങളും അടച്ചിടുക, വലിയതോതില്‍ ജനങ്ങള്‍ ഒത്തുചേരുന്നത് നിരോധിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് പോലുള്ള യാത്രാ വിലക്കുകള്‍ മഹാമാരിയായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പ്രായോഗികമാകില്ല എന്ന് അസോസിയേറ്റ് പ്രൊഫസര്‍ സേനാനായകെ പറയുന്നു. 'ഒന്നോ രണ്ടോ രാജ്യത്താണ് രോഗം പടരുന്നതെങ്കില്‍ യാത്രാവിലക്ക് പ്രഖ്യാപിക്കാം. പക്ഷേ ലോകം മുഴുവന്‍ പടര്‍ന്നാല്‍ യാത്ര വിലക്കുന്നത് പ്രായോഗികമല്ല.'





Related News