Loading ...

Home USA

യുഎസില്‍ ആറാഴ്ചക്കൊണ്ട് മരണം പതിനായിരം കടന്നു

ന്യൂയോര്‍ക്ക്: യു.എസില്‍ വരാനിരിക്കുന്നത് മരണത്തിന്റെയും വേദനയുടെയും ഒരാഴ്ചയാണെന്ന് ജനങ്ങള്‍ക്ക് വൈറ്റ് ഹൗസ്‌ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ രാജ്യത്തെ മരണം പതിനായിരം കടന്നു. വെറും ആറാഴ്ചക്കൊണ്ടാണ് യുഎസില്‍ മരണം പതിനായിരം കടന്നത്. ലക്ഷണങ്ങളില്ലാതെയുള്ള വൈറസ് ബാധ രോഗവ്യാപനം വര്‍ധിപ്പിക്കുകയാണ്. രോഗവ്യാപനത്തിന്റെ വ്യാപ്തി ഇപ്പോഴും ശരിയായി മനസ്സിലാക്കാനായിട്ടില്ലെന്ന് യു.എസ്. പൊതുജനാരോഗ്യ വിഭാഗം വ്യക്തമാക്കി. മിഷിഗണിലെ ആശുപത്രികളില്‍ അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ മൂന്ന് ദിവസത്തേക്ക് കൂടി മാത്രമേയുള്ളൂവെന്ന് അവിടുത്തെ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ന്യൂഓര്‍ലിയാന്‍സിലെ മോര്‍ച്ചറികള്‍ ഇതിനോടകം തിങ്ങിനിറഞ്ഞു.സഹായം വേണമെന്നും അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊറോണ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ച ന്യൂയോര്‍ക്കില്‍ ഈ ആഴ്ച കൂടുതല്‍ മരണനിരക്കുണ്ടാകുമെന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം അയ്യായിരത്തോളം പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. 367,004 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 19,671 പേര്‍ മാത്രമേ രോഗമുക്തി നേടിയിട്ടുള്ളൂ. മരണം 10,817 ആയിട്ടുണ്ട്. 24 മണിക്കൂറിനിടെ 1255 പേരാണ് മരിച്ചത്. ആകെ മരണത്തില്‍ ഇറ്റലിയും സ്‌പെയിനുമാണ് യുഎസിന് മുന്നിലുള്ളത്. ഈ രണ്ട് രാജ്യങ്ങളിലും പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പെയിനില്‍ 700 ഉം ഇറ്റലിയില്‍ 636 ഉം മരണങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ ആകെ മരണം 16523 ആയി. സ്‌പെയിനില്‍ 13341 ഉം. യുഎസ് കഴിഞ്ഞാല്‍ ഫ്രാന്‍സിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 833 മരണം ഇവിടെയുണ്ടായി. ഇതോടെ ഫ്രാന്‍സിലെ ആകെ മരണം 8,911 ആയി. യുകെയില്‍ ഇന്നലെ 439 പേര്‍ മരിച്ച്‌ മൊത്തം മരണം 5373 ആയിട്ടുണ്ട്. ഇതിനിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച പരിശോധനകള്‍ക്ക് എന്ന പേരിലാണ് അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍ നിന്ന് ആശുപത്രിയിലേക്ക് എത്തിച്ചത്. ജര്‍മനിയില്‍ 226 മരണമാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകമാനം കൊറോണബാധിതരുടെ എണ്ണം 1,346,566 ആയിട്ടുണ്ട്. മരണം 74,697 ആണ്. രോഗത്തില്‍ നിന്ന് ഇതുവരെ 278,695 പേരാണ് മോചിതരായത്.

Related News