Loading ...

Home USA

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. പ്രമേയം 205ന് എതിരെ 233 വോട്ടിനാണ് പാസാക്കിയത്. ഇതോടെ രണ്ടു തവണ ഇംപീച്ച്‌മെന്റിനു വിധേയമാവുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് മാറി. അതേസമയം ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച്‌ ട്രംപിനെ നീക്കം ചെയ്യുന്നത് പ്രായോഗികമല്ലെന്ന് മൈക്ക് പെന്‍സ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സഭ ഇക്കാര്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി ആറിന് കാപിറ്റോള്‍ ഹില്ലില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അതിക്രമത്തിന്റെ പേരിലാണ് പ്രസിഡന്റിനെതിരായ പ്രമേയം. കാപിറ്റോള്‍ ഹില്‍ അക്രമത്തിന് ട്രംപ് ആഹ്വാനം നല്‍കിയെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. ട്രംപിനെതിരായ കുറ്റവിചാരണയ്ക്കുള്ള ഇംപീച്ച്‌മെന്റ് മാനേജര്‍മാരെ കഴിഞ്ഞ ദിവസം സ്പീക്കര്‍ നാന്‍സി പെലോസി പ്രഖ്യാപിച്ചിരുന്നു. ഇംപീച്ച്‌മെന്റ് പ്രമേയത്തിന്റെ മുഖ്യ ശില്‍പ്പിയായ ജാമി റസ്‌കിന്‍ ആണ് ലീഡ് മാനേജര്‍. ഡയാന ഡി ഗെറ്റെ, സ്റ്റേസി പ്ലാസ്‌കറ്റ്, മഡലിന്‍ ഡീന്‍ എന്നിവരാണ് മറ്റു മാനേജര്‍മാര്‍.

പ്രസിഡന്റിന് എതിരായ കുറ്റങ്ങള്‍ സ്ഥാപിക്കുന്നതും പുറത്താക്കുന്നതും ഇവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് സ്പീക്കര്‍ പറഞ്ഞു. അതേസമയം ട്വിറ്ററിനും ഫെയ്‌സ്ബുക്കിനും പിന്നാലെ യൂട്യൂബും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ ചാനല്‍ ഏഴുദിവസത്തേക്ക് നല്‍കില്ല. വിലക്ക് നീളാമെന്നും മുന്നറിയിപ്പ് നല്‍കി.

Related News