Loading ...

Home USA

ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയില്‍ യുദ്ധ സന്നാഹം

വാഷിംഗ്ടണ്‍: ഇറാന്‍- യു എസ് സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പശ്ചിമേഷ്യ യുദ്ധഭീഷണിയില്‍. ഇറാന്‍ ഭീഷണി നേരിടാന്‍ മേഖലയിലേക്ക് യു എസ് കൂടുതല്‍ സന്നാഹങ്ങള്‍ ഒരുക്കുന്നു. എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലിനും ബി 52 ബോംബര്‍ വിമാനങ്ങള്‍ക്കും പുറമേ പാട്രിയട്ട് മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിക്കുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. മറ്റൊരു യുദ്ധക്കപ്പല്‍ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാനും തീരുമാനമായി. കരയിലും കടലിലും ഒരു പോലെ സഞ്ചാരയോഗ്യമായ വാഹനങ്ങളും എയര്‍ക്രാഫ്റ്റുകളും ഉള്‍പ്പെടുന്നതാണ് യു എസ് എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പല്‍. ഈ സംഘത്തിലേക്ക് പാട്രിയട്ട് മിസൈല്‍ സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു. വ്യാഴാഴ്ചയോടെ ഈജിപ്തിലെ സൂയസ് കനാല്‍ പിന്നിട്ട വിമാനവാഹിനി കപ്പല്‍ നിലവില്‍ ചെങ്കടലിലാണുള്ളത്. അതിശക്തമായ ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയില്‍ സേനാ വിന്യാസം ശക്തമാക്കിയതെന്നാണ് യു എസ് അവകാശപ്പെടുന്നത്.

എയര്‍ക്രാഫ്റ്റ്, ഡ്രോണ്‍, ക്രൂയിസ് മിസൈല്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള സംവിധാനമാണ് പാട്രിയട്ട് മിസൈല്‍ സിസ്റ്റം. ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, ഖത്വര്‍, യു എ ഇ എന്നിവിടങ്ങളിലാണ് നിലവില്‍ പാട്രിയട്ട് മിസൈല്‍ സിസ്റ്റം വിന്യസിച്ചിട്ടുള്ളത്. എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലിന്റെ ഭാഗമാകാന്‍ യു എസ് പ്രതിരോധ മന്ത്രാലയം ആക്ടിംഗ് സെക്രട്ടറിയാണ് അനുമതി നല്‍കിയത്. ബി- 52 ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടുന്ന യു എസ് ബോംബര്‍ ടാസ്‌ക് ഫോഴ്‌സ് നേരത്തേ തന്നെ ഖത്വറിലെ അല്‍ ഉദൈദ് വിമാനത്താവളത്തിലെത്തിയതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഓപറേഷന്‍ സുരക്ഷ പരിഗണിച്ച്‌ സൈനിക നീക്കമുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നും യു എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇറാനുമായി സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആക്രമണത്തെ പ്രതിരോധിക്കാന്‍ തയ്യാറാണെന്നും യു എസ് അറിയിച്ചു. ആക്രമണത്തിന് സജ്ജമായി ഇറാന്‍ ബോട്ടുകളില്‍ മിസൈല്‍ വിന്യസിച്ചിട്ടുണ്ടെന്ന് പേരുവെളിപ്പെടുത്താത്ത യു എസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. യു എസിന്റെ നൂറ് കോടി വില വരുന്ന കപ്പല്‍പ്പടയെ ഒരു മിസൈല്‍ കൊണ്ട് തകര്‍ക്കാന്‍ സാധിക്കുമെന്ന് ഇറാന്‍ നേതൃത്വത്തെ ഉദ്ധരിച്ച്‌ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ എസ് എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് യു എസ് ഉള്‍പ്പെടെയുള്ള വന്‍ രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്‍ പിന്മാറിയത്. അമേരിക്കന്‍ ഉപരോധത്തില്‍ നിന്ന് ഇറാനെ സംരക്ഷിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. കരാറില്‍ നിന്ന് അമേരിക്ക പിന്മാറി ഒരു വര്‍ഷത്തിനു ശേഷമായിരുന്നു ഇറാന്റെ പിന്മാറ്റം. യു എസ് ഉപരോധത്തില്‍ നിന്ന് ഇറാന്റെ എണ്ണ, ബേങ്കിംഗ് മേഖലയെ സംരക്ഷിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് അറുപത് ദിവസത്തെ സമയം നല്‍കുന്നുവെന്നും യുറേനിയം സമ്ബുഷ്ടീകരണം പുനഃസ്ഥാപിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.
കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെ ഇറാന് മേല്‍ ഉപരോധം ശക്തമാക്കിയിരുന്നു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കും യു എസ് ഉപരോധ ഭീഷണി നിലനിന്നിരുന്നു. ഇറാനിലെ റവല്യൂഷനറി ഗാര്‍ഡിനെ കഴിഞ്ഞ മാസം തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിലും യു എസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related News