Loading ...

Home Gulf

'ഹോപ്പിന്റെ' ചൊവ്വാപ്രവേശം: ആകാംക്ഷയോടെ യു.എ.ഇ

അറബ് ലോകത്തിന്റെ പ്രതീക്ഷയും പേറി ചൊവ്വയിലേക്ക് കുതിക്കുന്ന യു.എ.ഇയുടെ ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്ര നേതാക്കള്‍. ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയാണ് യു.എ.ഇ നേതാക്കളും സര്‍ക്കാര്‍ വകുപ്പുകളും ചരിത്ര നിമിഷത്തെ വരവേക്കാന്‍ ഒരുങ്ങുന്നത്.'09.02.2021 അറബ് ടു മാര്‍സ്' എന്ന് ഇംഗ്ലീഷിലും അറബിയിലും രേഖപ്പെടുത്തിയ ചിത്രമാണ് പ്രൊഫൈല്‍ ആക്കിയിരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്യാന്‍, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടങ്ങിയവരാണ് ചിത്രം മാറ്റിയവരില്‍ പ്രമുഖര്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഹോപ്പ് വിക്ഷേപിച്ച സമയത്തും ഇവര്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു.പേടകം ചൊവ്വയിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫെബ്രുവരി ഒമ്ബതിന് രാത്രിയിലെ 27 മിനിറ്റ് അതിനിര്‍ണായകമാണ്. 50- 50 വിജയസാധ്യതയാണ് ഹോപ്പിന് ബഹിരാകാശ വിദഗ്ധര്‍ കല്‍പിക്കുന്നത്. രാത്രി 7.42നാണ് ഉപഗ്രഹം ചൊവ്വയിലേക്ക് പ്രവേശിക്കുക. ഇതിന് തൊട്ടുമുന്‍പത്തെ 27 മിനിറ്റാണ് ഹോപ്പിന്റെ വിധി നിര്‍ണയിക്കുക. ദൗത്യം വിജയിച്ചാല്‍ ഈ പട്ടികയിലേക്കെത്തുന്ന മൂന്നാമത്തെ രാജ്യമെന്ന മികവായിരിക്കും യു.എ.ഇയെ തേടിയെത്തുക.

Related News