Loading ...

Home Gulf

അനധികൃത താമസക്കാര്‍ക്കെതിരെ നടപടി കര്‍ക്കശനമാക്കി സൗദി

റിയാദ്: രാജ്യത്തെ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ഉള്‍പ്പെടെ ലംഘിച്ച്‌ അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി സൗദി അറേബ്യ. നിയമവിരുദ്ധ താമസക്കാരെ കണ്ടെത്താന്‍ വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സും (ജവാസാത്ത്) നടത്തിയ വ്യാപക പരിശോധനകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരാഴ്ചയ്ക്കിടെ പിടിയിലായത് മലയാളികള്‍ ഉള്‍പ്പെടെ 14,600 പേര്‍. ജൂലൈ 15 മുതല്‍ 21 വരെ നടത്തിയ പരിശോധനകളില്‍ വ്യത്യസ്ത നിയമ ലംഘനങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റെസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ തുടങ്ങിയവ ലംഘിച്ച്‌ രാജ്യത്ത് താമിക്കുന്നവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ 4500 പേര്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചവരാണ്. 1000ത്തിലേറെ പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും 9000 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പിടിയിലായത്.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 270 പേരെ അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു. അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിര്‍ത്തി രക്ഷാ സേനയുടെ കൈകളില്‍ അകപ്പെട്ടവരില്‍ 46 ശതമാനം പേര്‍ യമനികളും 44 ശതമാനം പേര്‍ എത്യോപ്യക്കാരും 10 ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഇതിനു പുറമെ, അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിച്ച 127 പേരെയും അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു. അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുകയും യാത്രാസൗകര്യം ഒരുക്കുകയും ചെയ്ത അഞ്ചു പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.

നിലവില്‍ നിയമലംഘനങ്ങള്‍ പിടികൂടപ്പെട്ട 60,000ത്തിലേറെ പേരാണ് നിയമ നടപടികള്‍ കാത്തുകഴിയുന്നത്. ഇവരില്‍ 50000ത്തിലേറെ പേരും പുരുഷന്‍മാരാണ്. ഈ വര്‍ഷം 44,000 നിയമലംഘകരെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനാല്‍ ബന്ധപ്പെട്ട നയതന്ത്ര ഓഫീസുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുകയും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.




Related News