Loading ...

Home Gulf

കീടനാശിനിയും ബാക്ടീരിയയും; ലബനാന്‍ പച്ചക്കറികള്‍ക്ക് നിരോധനവുമായി ഖത്തര്‍

ദോഹ: കൂടിയ അളവില്‍ രാസവസ്തുക്കളും ഇ കോളി ബാക്ടീരിയകളുടെ അംശവും കണ്ടെത്തിയതിനെ തുടര്‍ന്ന് ലബനാനില്‍നിന്നുള്ള പച്ചക്കറി ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ഖത്തര്‍. മല്ലിയില, പുതിന, പാഴ്സലി, മൊലോകിയ, സ്കാര്‍സ്ലി, തൈം തുടങ്ങി ആറു വിഭാഗം ഇലകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തുന്നത്.
സാംപിളുകളിലെ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യവും ഇ കോളി ബാക്ടീരിയകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നവംബര്‍ ഏഴു മുതല്‍ ലബനാനില്‍നിന്ന് നിരോധിക്കപ്പെട്ട പച്ചക്കറികള്‍ ഇറക്കുമതി ചെയ്യരുതെന്നാണ് ഉത്തരവ്. ഖത്തറില്‍ സ്വദേശികളും വിദേശികളും ഭക്ഷണത്തിനൊപ്പം വേവിക്കാതെതന്നെ കഴിക്കുന്ന ഇലകളാണിവ. ഈ സാഹചര്യത്തില്‍കൂടിയാണ് ഇത്തരം പച്ചക്കറികളുടെ പരിശോധനകള്‍ കര്‍ശനമാക്കിയത്. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പോര്‍ട്സ് ഹെല്‍ത്ത് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ വിഭാഗമാണ് നിരോധനം സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ സാംപിളുകളില്‍ ആവര്‍ത്തിച്ച്‌ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളിലൊന്നായ ഖത്തര്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഗുണനിലവാര പരിശോധനക്കായി ഏറ്റവും നൂതനവും കുറ്റമറ്റതുമായ സംവിധാനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതേസമയം, വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും, കയറ്റുമതിക്കാര്‍ക്കെതിരെ നിയമ നടപടിയും വിലക്കും ഏര്‍പ്പെടുത്തുമെന്നും ലബനാന്‍ കൃഷി മന്ത്രി അബ്ബാസ് ഹജ്ജ് ഹസനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News