Loading ...

Home Gulf

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്കു പങ്കുണ്ടെന്ന് യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട്

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്കു പങ്കുണ്ടെന്ന് യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട്. മുഹമ്മദ് ബിന്‍ സല്‍മാനെതിരെ തെളിവുണ്ടെന്നും അന്വേഷണത്തെ നേരിടണമെന്നും യു.എന്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ നടന്ന കൊലപാതകത്തില്‍ പങ്കില്ലെന്ന സൗദി ഭരണകൂടത്തിന്‍റെ വാദം തള്ളിയാണ് യു.എന്‍ നിയോഗിച്ച ആഗ്നസ് കലാമാഡ് റിപ്പോര്‍ട്ട് കൈമാറിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് കൊലപാതകത്തില്‍ പങ്കുണ്ടെന്നതിനു തെളിവുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേസില്‍ രാജ്യാന്തര അന്വേഷണം നടത്താന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ മുന്‍കൈയെടുക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം പതിനൊന്നു പ്രതികളെ സൗദി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കേസ് നടപടികള്‍ രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല പുരോഗമിക്കുന്നത്. ഭരണകൂടത്തിന്‍റെ പിന്തുണയോടെയും സഹായത്തോടെയുമാണ് പതിനഞ്ചംഗ സംഘം തുര്‍ക്കിയിലെത്തി കൊലപാതകം നടത്തിയത്. മനപൂര്‍വവും മുന്‍കൂട്ടി തയ്യാറാക്കിയതുമായ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം, രാജ്യാന്തര മനുഷ്യാവകാശ നിയമപ്രകാരം സൌദി ഭരണകൂടത്തിനാണെന്നും റിപ്പോര്‍ട്ട് പറയുന്നു. തുര്‍ക്കി, സൗദി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം, യു.എന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related News